എത്ര നേരമായി ഈ നില്പ് തുടങ്ങിയിട്ട്.
വിദൂരതയില്‍ ഒന്ന് ചേരുന്ന പാളങ്ങള്‍ മാത്രം മുന്നില്‍.
ദൂരെ പ്ലാറ്റ്ഫോമില്‍ നിന്നും വെളിച്ചം പാതിവഴിയില്‍ വന്നു ലയിച്ചു തീരുന്നു.
ഇനി വണ്ടി വരാനില്ല.
രണ്ടു മണിക്കൂര്‍ മുന്‍പ് പ്ലാറ്റ്ഫോമില്‍ നല്ല ബഹളമായിരുന്നു.
വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ട് വലിയ ലഗേജുകളുമായി യാത്രക്കാരുടെ പതിവ് കൂട്ടം പ്ലാറ്റ്ഫോമില്‍ തിക്കി ത്തിരക്കി....
പ്ലാറ്റ്ഫോം കാലിയാക്കി വണ്ടി അയാളുടെ മുന്നിലൂടെ അലറി വിളിച്ച് കടന്നുപോയി.
ഓഫീസ് റൂം പൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ കോട്ടേഴ്സിലേക്ക് നടന്നകന്നു.
ഒരു ചാവാലിപ്പട്ടി ആടിയാടി വന്നു പ്ലാറ്റ്ഫോമിലെ സിമെന്‍റ് ബെഞ്ചില്‍ കയറി കിടപ്പുറപ്പിച്ചു.
ഇനിയും എന്തിനാണ് കരിങ്കല്‍ പാളികളില്‍ ഇങ്ങനെ നില്‍ക്കുന്നത്.
ആര് കണ്ടാലും അയാളുടെ ആ നില്പില്‍ എന്തോ ഒരു ദുരൂഹത ഉണ്ടെന്നു കരുതുമായിരുന്നു.
ചേട്ടോ, വണ്ടി പോയി. ചാവാനാനെന്കി പൊലര്‍ച്ചക്ക് വാ, ഇപ്പൊ പോയി കെടടന്നുറങ്ങ്....
ആരാണത് ?!
അയാള്‍ ചുറ്റും നോക്കി
ആരെയും കാണുന്നില്ലല്ലോ
"ദാ, ഇവടെ. ഇങ്ങോട്ട്"
അയാള്‍ കണ്ടു.
പ്ലാറ്റ്ഫോമിനു താഴെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ചുവട്ടില്‍ ഒരു കറുത്ത രൂപം.
അയാള്‍ക്ക് നിരാശയാണ് തോന്നിയത്.
ഈ രാത്രിയുടെ ഏകാന്തത മുഴുവനും തനിക്ക് സ്വന്തമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു
പ്ലാറ്റ്ഫോമില്‍ ചുരുണ്ട് കൂടിയ ചാവാലി പട്ടിക്ക് ചെറിയ പരിഗണന ...അത്രമാത്രം.
ഇതിപ്പോള്‍ അയാള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു
ഈ രാത്രിയില്‍ വേറൊരാള്‍ ...
എപ്പോഴാണ് ഏകാന്തത സ്വസ്ഥതയിലേക്കുള്ള സോപാനമായത്?
മണിക്കൂറുകള്‍ക്ക് മുന്‍പ്...
അവളുടെ ജീര്‍ണിച്ച ശരീരം അഗ്നിനാവുകള്‍ ആര്‍ത്തിയോടെ ചുറ്റി വരിയുന്നത് കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.
ആദ്യമായി അവളെ കാണുന്നത് ടൌണിലെ ആ പഴയ കുടുസ്സു മുറിയില്‍ വെച്ചാണ്. താനന്നു മരക്കാരുടെ പാണ്ട്യാലയില്‍ ചുമട്ടു തൊഴിലാളിയായിരുന്നു
വൈകുന്നേരം തളര്‍ച്ചയോടെ വന്നു കയറുമ്പോള്‍ ഒരാള്‍ കാത്തു നില്പുണ്ട്.
ഒരു സാധനമുണ്ട് സാര്‍, നാടനാ,ഒരു കൈ നോക്കിയാലോ?
എവിടെ?
മുറീലുണ്ട് സാര്‍,
തന്നോടാരാ മുറീല്‍ കേറ്റിയിരുത്താന്‍ പറഞ്ഞത്?
ആരും പറഞ്ഞില്ല സാര്‍, എനിക്കറിഞ്ഞൂടെ സാറിനെ..ഒരു മുന്നൂറിങ്ങെടുക്ക്...
മടിശീലയില്‍ നിന്നും നൂറിന്‍റെ മൂന്നു നോട്ടുകളെടുത്ത് കൊടുത്ത് മുറിയിലേക്ക് നടന്നു.
"ഞാന്‍ രാവിലെ വരാം."
ഒരു ഇളിഭ്യ ചിരിയുമായി അയാള്‍ നടന്നകുന്നു
മുറിയുടെ മൂലയില്‍ ചുമരും ചാരി നില്‍ക്കുകയായിരുന്നു അവള്‍.
വെല്യ തെറ്റില്ല.അത്ര നാടനൊന്നുമല്ല.
ആ.. എന്തെങ്കിലുമാകട്ടെ.
അവളുടെ കണ്ണുകളില്‍ പരിചയ കുറവിന്‍റെ ചാഞ്ചല്യം.
എഴുന്നേല്‍ക്കു.
ആരോ തൊട്ടു വിളിച്ചു.
ആരാണത്?!
കയ്യില്‍ ചായ ഗ്ലാസുമായി അവള്‍
ഏ..നീ പോയില്ലേ?
"അയാള്‍ വന്നില്ല. "
പരിഭ്രാന്തമായ മറുപടി
അയാള്‍ പിന്നെ ഒരിക്കലും വന്നില്ല.
തുണി മില്ലില്‍ ജോലി വാങ്ങി തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു വന്നതാണ് . പട്ടണത്തിന്‍റെ വന്യതയില്‍ സ്വയം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ പതിവ് ചിത്രത്തിലെ രക്തവര്‍ണമായി അവളും അലിഞ്ഞുചേര്‍ന്നു.
നനഞ്ഞ മിഴികളില്‍ നോക്കി ഇറങ്ങി പോകാന്‍ കഴിഞ്ഞില്ല.
പാതിരാ വണ്ടിക്കാണ് ഈ പ്ലാറ്റ്ഫോമില്‍ അവളുടെ കയ്യും പിടിച്ചു വന്നിറങ്ങുന്നത്.
"പഴയൊരു വീടുണ്ട്, നമുക്കിവിടെ, അമ്മ മരിച്ചപ്പോ പൂട്ടിയിട്ട് നാടുവിട്ടതാണ്.
ആരുമില്ലാത്തവര്‍ക്ക് നഗരം എന്നും സാന്ത്വനമാണ്."
പിന്നെയും എന്തൊക്കെയോ പറഞ്ഞു.
പഴയ വഴികള്‍... വ്യഥകള്‍...നഷ്ട്ട സ്വപ്‌നങ്ങള്‍....
അവള്‍ ഒന്നും മിണ്ടാതെ ഒപ്പം നടന്നു.
വര്‍ഷം തിമിര്‍ത്തു പെയ്തു.
ഉണങ്ങി വരണ്ട മണ്‍തിട്ടകളില്‍ പുതിയ വിത്തുകള്‍ തളിര്‍ത്തു വന്നു.
പൂക്കാമരങ്ങളായി അയാളും അവളും.
വരള്‍ച്ചയുടെ താപം ഏറ്റു വാങ്ങി ചില്ലകളോരോന്നായി അടര്‍ന്നു വീഴാന്‍ തുടങ്ങി.
ഉണങ്ങി വരണ്ട മൈതാനത്തില്‍ ആകാശപ്പരപ്പിലേക്ക് ശോഷിച്ച കൈകള്‍ നീട്ടി നിശ്ചലം നില്‍ക്കുന്ന ഒറ്റ മരം പോലെ അവള്‍.
ഇരുട്ട് മൂടിയ ഗുഹക്കുള്ളിലൂടെ തപ്പിയും തടഞ്ഞും തട്ടി വീണു ചോര ചിന്തിയും......
വെളിച്ചത്തിന്‍റെ കണിക പോലും കാണാതെ അവള്‍ ഒറ്റക്ക് നടക്കുകയായിരുന്നു.
പക്ഷെ....
നിലയില്ലാ കയത്തിലേക്ക് അയാളും പൊടുന്നനെ വീണു.
ജീവനും മരണത്തിനും ഇടയില്‍ ഏഴായി കീറി പാലമിട്ട ദുരിതത്തിന്‍റെ ഇഴകളിലൂടെ ജന്മ ശാപങ്ങളുടെ അഗാധതയില്‍ ആളിക്കത്തുന്ന കൊടും തീയുടെ ഉള്‍ചൂടിലേക്ക് വീഴുന്നത് എന്നാണെന്ന് അറിയാതെ അവള്‍ക്കു പിന്നിലായി അയാളും നടന്നു.
കൈവിട്ട ജീവിതത്തിന്‍റെ ശവപറമ്പില്‍ ചിതറി തെറിച്ച സ്വപ്നങ്ങളുടെ കൂര്‍ത്ത കോണുകളില്‍ ചവിട്ടി അവരുടെ പിന്നില്‍ പാത ചുവന്നു കൊണ്ടിരുന്നു.
തീരാ വ്യഥയുടെ വിഴുപ്പു ഭാണ്ഡവുമായി വന്നു കയറിയ ക്ഷണിക്കാത്ത അതിഥികളോടെന്ന പോലെ അവര്‍ക്ക് മേല്‍ പരിഹാസവും അവഗണനയും ഇടിത്തീയായി..
നിശ്ചേഷ്ടമായ അവളുടെ ശരീരം ചിതയിലെടുത്ത് വെയ്ക്കുമ്പോള്‍ ഉള്ളിലടക്കിയ തേങ്ങലുകള്‍ ആര്‍ത്ത നാദമായി തന്നെ വിഴുങ്ങുന്നത് അയാളറിയുന്നുണ്ടായിരുന്നു..
ആടിതിമിര്‍ക്കുന്ന അഗ്നി നാളങ്ങള്‍ ഇണചേരുന്ന സര്‍പ്പങ്ങളെ പോലെ അയാള്‍ക്ക് മുന്നില്‍ സീല്‍ക്കാരമുയര്‍ത്തി
കത്തിയമര്‍ന്ന ചാരത്തിനടിയില്‍ നിന്ന് കനലുകള്‍ അയാളെ തുറിച്ചു നോക്കി.
തനിക്ക് ചുറ്റും ചൂടേറുകയാണെന്ന അറിവ് അയാളെ ഭയപ്പെടുത്തി.
അവളുടെ പതിഞ്ഞ സ്വരം....
"ജീവിക്കണം ജീവന്‍ നിലക്കുവോളം.
ജ്വലനത്തിന്‍റെ ഓരോ നിമിഷത്തിലും മരണത്തിലേക്ക് ദൂരം കുറഞ്ഞു വരികയാണെന്ന് അറിയാമെങ്കിലും പാതി വഴിയില്‍ കരിന്തിരി കത്താതെ മെഴുകു തിരികള്‍ എരിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ"
വീശിയടിച്ച കാറ്റില്‍ ചിതയില്‍ നിന്നും പറന്നുയര്‍ന്ന ധൂമപടലം അയാളുടെ ചുട്ടു പഴുത്ത ദേഹം പൊതിഞ്ഞു.
ഒരിക്കല്‍ കൂടി അവളുടെ ഗാഡാലിംഗനത്തില്‍ അയാള്‍ ലയിച്ചു നിന്നു.
ചിതയില്‍ നിന്നും ഇഴഞ്ഞടുത്ത അഗ്നി നാഗത്തിന്‍റെ ദംശമേല്‍ക്കാതെ അയാള്‍ പിന്തിരിഞ്ഞോടി.
കിതച്ചു കൊണ്ട് അയാള്‍ വന്നു നിന്നത് ഈ കരിങ്കല്‍ കഷണങ്ങള്‍ക്ക് മുകളിലായിരുന്നു.
ഗ്രാമത്തിനും നഗരത്തിനും ഇടയില്‍ ഏഴായി കീറി പാലമിട്ട ഇരുമ്പ് പാളങ്ങള്‍ക്കരികില്‍.
കിതപ്പാറി കൊണ്ടിരുന്ന നിമിഷങ്ങളില്‍ തനിക്ക് കൈവന്ന ഏകാന്തതയുടെ സാന്ത്വനം ആവോളം ആസ്വദിക്കാനുള്ള വ്യഗ്രതയായിരുന്നു അയാള്‍ക്ക്.
എല്ലാം നഷ്ടപ്പെട്ടവന്‍റെ ആത്മ നൊമ്പരം ഇരുട്ടിനോട് പറഞ്ഞു തീര്‍ക്കാനുള്ളതാണ്.
ഏകാന്തതയുടെ ഇരുട്ട്... .......
പങ്കുവെക്കാനില്ലാത്ത ഇരുട്ട്.
കരിങ്കല്ലിന്‍റെ ഒരു വലിയ കഷണം ഇരുട്ടില്‍ നിന്ന് അയാള്‍ തെരഞ്ഞു പിടിച്ചു .
അതുമെടുത്ത് പാളം കടന്ന് ആല്‍മരത്തിന്‍റെ ചോട്ടിലേക്ക് നടന്നു.
മണ്ണിന്‍റെ ഉര്‍വരതയിലേക്ക് വേരുകളാഴ്ത്തി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ചുവട്ടില്‍ അയാള്‍ ആ കറുത്ത രൂപം തെരഞ്ഞു.
കരിനാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞു മദിക്കും പോലെ രണ്ടു നിഴലുകള്‍ തനിക്ക് മുന്നില്‍ കെട്ടുപിണഞ്ഞു പുളയുന്നത് അയാള്‍ കണ്ടു.
നോക്കി നില്‍ക്കെ നിഴലുകളുടെ എണ്ണം പെരുകി വന്നു.
അവയുടെ സീല്‍ക്കാരം കത്തി തീരാത്ത ചിതയുടെ കൊടും ചൂടിലേക്ക് തന്നെ വലിച്ചിടുന്നത് പോലെ അയാള്‍ക്ക് തോന്നി.
നിഴലുകള്‍ അയാളെ നോക്കി പല്ലിളിച്ചു.
അവയ്ക്ക് അയാളുടെയും അവളുടെയും അതേ ച്ഛായായിരുന്നു.
കരിങ്കല്‍ കഷ്ണം വലിച്ചെറിഞ്ഞ് അയാള്‍ ഓടി .
നടുപാളത്തിലൂടെ ഓടിയകന്ന അയാള്‍ക്ക് എതിരെ കൊടുംകാറ്റുപോലെ ഒരു വണ്ടി പാഞ്ഞടുക്കുന്നുണ്ടായിരുന്നു
പ്ലാറ്റ്ഫോമിലെ സിമെന്‍റ്ബെഞ്ചില്‍ ഉറക്കം നടിച്ചു കിടന്ന പട്ടി ചാടി എഴുന്നേറ്റ് നീട്ടി മോങ്ങി.